കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാല്‍ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കി കൊണ്ടുപോവാൻ സാധിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
പ്രാദേശികമായി ഇടപെട്ടുകൊണ്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ജാഗ്രതാ സമിതികള്‍ക്ക് സാധിച്ചാല്‍ കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. ഗാർഹിക പീഡന പ്രശ്‌നങ്ങളില്‍ ജാഗ്രതാ സമിതികളുടെ ഇടപെടല്‍ ശക്തിപ്പെടേണ്ടതുണ്ട്. മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മിഷൻ അവാർഡ് നല്‍കും.
കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലെന്ന് പി. സതീദേവി പറഞ്ഞു. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായതോടെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും കമ്മറ്റി നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ അത് രൂപീകരിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
ജില്ലാതല അദാലത്തില്‍ എട്ട് പരാതികള്‍ തീർപ്പാക്കി. ഒരു പരാതിയില്‍ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയില്‍ വുമണ്‍ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടില്‍ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നല്‍കാൻ നിർദേശം നല്‍കി. 44 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്.
അഭിഭാഷകരായ വി.പി. ലിസി, പി.എ. അബിജ, കൗണ്‍സിലർമാരായ സി. അവിന, സുനിഷ റിനു, സുധിന സനൂഷ്, സബിന രണ്‍ദീപ്, എഎസ്‌ഐമാരായ ഗിരിജ എല്‍ നാറാണത്ത്, എം.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു






