കോഴിക്കോട്:സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. ഇന്ന് (വ്യാഴം) എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ കൂടുതൽ സ്ക്വാഡുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുംപരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ അറിയിച്ചു






