കോഴിക്കോട്: മാവിളിക്കടവിൽ കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ 6 പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശികളായ റദീം (19), അഭിനവ് (23), നിഹാൽ (20), വൈഷ്ണവ് (23), നടക്കാവ് ഉദിത്ത് (18), വെസ്റ്റ്ഹിൽ ഷാഹിദ് (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരനും ഭാര്യയും ബൈപാസിൽ കാർ നിർത്തി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ വന്ന പ്രതികൾ കാർ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിന്റെ ഗ്ലാസ് കല്ല് കൊണ്ട് കുത്തി. ഇതു കണ്ട് കാറ് മുന്നോട്ടെടുക്കാൻ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തി. കാറിന് അകത്തിരുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. എതിർക്കാൻ ശ്രമിച്ച പരാതിക്കാരന്റെ ഫോണിൽ നിന്നു 2,000 രൂപ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ മുഖേന അയപ്പിച്ച ശേഷം ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു
സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പണം അയച്ചു കൊടുത്ത മൊബൈൽ നമ്പറും അന്വേഷിച്ചാണ് ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളായ അഭിനവിനും നിഹാലിനും ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും അതിക്രമിച്ചുകയറി ആക്രമിച്ചതിനും എലത്തൂർ, കസബ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ എസ്.സജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിമിൻ കെ.ദിവാകരൻ, രോഹിത്, സിപിഒമാരായ സിൻജിത്ത്, പ്രജീഷ്, രാകേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.






