spot_img
Wednesday, May 27, 2026

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം



ന്യൂഡൽഹി: ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിലിണ്ടറുകൾ ആർക്കൊക്കെ നൽകണമെന്ന് നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് നിർണായക പങ്കുണ്ട്.ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ മറ്റു വാണിജ്യ ഉപഭോക്താക്കൾക്കും നിയന്ത്രിത അളവിൽ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ സമിതിയാണ് വിവിധ മേഖലകളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ച് ഈ തീരുമാനമെടുത്തത്.നിലവിലെ വർദ്ധിച്ച ഡിമാൻഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങൾക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാർ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയിൽ നിലവിൽ കുറവുകളൊന്നുമില്ല. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യർത്ഥിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തടസപ്പെട്ടത് പരിഹരിക്കാൻ റിഫൈനറികളിലെ എൽപിജി ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചു. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഇന്ധനം എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ 13 ദിവസമായി അടഞ്ഞുകിടക്കുന്നത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിച്ചു. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നും ഇതിൽ 90 ശതമാനവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles