കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അവർ മരിച്ചെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്. എന്നാൽ, വിവരം അറിഞ്ഞയുടൻ പൊലീസ് വീട്ടിലെത്തി നടത്തിയ സമയോചിതമായ ഇടപെടലിൽ അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ജീവൻ രക്ഷിക്കാനായി. കോഴിക്കോട് വെള്ളയിൽ സ്വദേശി സക്കീറാണ് (മത്സ്യത്തൊഴിലാളി) വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സക്കീറും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത കുടുംബവഴക്കുണ്ടാവുകയും, ഇതിനിടയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനത്തിൽ സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു.
തുടർന്ന് യുവതി ബോധരഹിതയായി വീണു. ഭാര്യ മരിച്ചുവെന്ന് ഉറപ്പിച്ച സക്കീർ നേരെ വെള്ളയിൽ പൊലീസ് സ്റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിക്കുകയുമായിരുന്നു.പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽപ്രതിയുടെ മൊഴി കേട്ടയുടൻ ഒട്ടും സമയം കളയാതെ വെള്ളയിൽ പൊലീസ് സംഘം സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി ഇയാളുടെ വീട്ടിലേക്ക് തിരിച്ചു.
ബന്ധുക്കളെയും അയൽവാസികളെയും ഒപ്പം കൂട്ടി വീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് യുവതിക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് പൊലീസിന് മനസ്സിലായത്.ഉടൻ തന്നെ പൊലീസും ബന്ധുക്കളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സമയബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി. സംഭവത്തിൽ സക്കീറിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.






