തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തിനും വിപണനത്തിനുമെതിരെ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകൾ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യാപക പരിശോധനകളിൽ 47 കേസുകളിലായി 51 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനു ശേഷം എടുത്ത ആകെ കേസുകളുടെ എണ്ണം 8,157 ആയി ഉയർന്നതായി പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 8,773 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.പരിശോധനകളിൽ വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.
ഇതുവരെയായി 6,657.666 ഗ്രാം എം.ഡി.എം.എ, 743.856 കിലോഗ്രാം കഞ്ചാവ്, 266.1209 ഗ്രാം മെത്താംഫെറ്റമിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ലഹരിവസ്തുക്കൾ ചെറിയ അളവിൽ (സ്മാൾ ക്വാണ്ടിറ്റി) കൈവശം വച്ചതിന് 16 കേസുകളും, ഇടത്തരം അളവിൽ (മീഡിയം ക്വാണ്ടിറ്റി) സൂക്ഷിച്ചതിന് ഒരു കേസും ഉൾപ്പെടുന്നു. കൂടാതെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം 30 കേസുകളും കോട്പ (COTPA) നിയമപ്രകാരം 30 കേസുകളും എടുത്തു. ഇവരിൽ നിന്ന് 0.150 ഗ്രാം എം.ഡി.എം.എ, 4.988 കിലോഗ്രാം കഞ്ചാവ്, 0.510 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയും കണ്ടെടുത്തു.ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സജീവമാണ്. കഴിഞ്ഞ ദിവസം മാത്രം 63 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടെ ആകെ ബോധവൽക്കരണ ക്ലാസുകൾ 8,138 ഉം കൗൺസിലിംഗുകൾ 453 ഉം ആയി. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,012 ബോധവൽക്കരണ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്.ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ടോ വാട്സ്ആപ്പ് വഴിയോ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ മേൽവിലാസം തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.






