കോഴിക്കോട്∙ സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിൽ താമസിക്കുന്ന ഇദ്ദേഹം ഫാർമക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വർമയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വർമ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്. ഇന്റർമീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവർമ പഠിച്ചത്. അഹമ്മദാബാദ് എൽഎം കോളജ് ഓഫ് ഫാർമസിയിൽനിന്നു ബിരുദം നേടി. മുംബൈയിൽ ജർമൻ റെമഡീസ് മരുന്നു നിർമാണ കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി മെഡിക്കൽ കോളജിൽ നോൺ മെഡിക്കൽ ട്യൂട്ടർ ആയി പ്രവർത്തിച്ചു. പിന്നീട് സ്വന്തമായി മരുന്നു നിർമാണ കമ്പനിയായ നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി. കേന്ദ്ര സർക്കാരിനു കീഴിലുള്ള എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ അംഗമായിരിക്കെ 9 രാജ്യങ്ങൾ സന്ദർശിച്ചു.തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമയാണ് ഭാര്യ. മക്കൾ: സാഹിത്യകാരി സുനീത രാജ(ഡൽഹി), ഡോ. കെ.സുജിത് വർമ (കെഎംസിടി ഫാർമസി കോളജ് പ്രിൻസിപ്പൽ). മരുമക്കൾ: കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി).






