നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയാണുള്ളതെന്ന് നടന്‍ സിദ്ധിഖ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതുമെന്നുമെല്ലാമുള്ള ചര്‍ച്ചകള്‍ വന്നു
ഭൂരിപക്ഷം ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.
പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’
നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. അച്ചടക്കലംഘനത്തെ തുടര്‍ന്ന് നടപടി എടുക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങൾ അറിയിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.
ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷമാണ് നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.






