spot_img
Thursday, June 4, 2026

ഫോണിലൊരു ലിങ്ക്, ക്ലിക്ക് ചെയ്ത അധ്യാപികയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി, 4 സംസ്ഥാനങ്ങളിൽ അന്വേഷണം, ഒടുവിൽ പിടിയിൽ



ആലപ്പുഴ: മാവേലിക്കര സ്വദേശിയായ അധ്യാപികയുടെ പക്കല്‍ നിന്നും 1,34,986 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. സൂരജ് കുമാർ (23), അമൻ കുമാർ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയുടെ മൊബൈൽ ഫോണിലേക്ക് എസ് ബി ഐ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നതായി എസ് എം എസ് വന്നിരുന്നു.

കൂടാതെ പിന്‍ കാര്‍ഡ് ബന്ധിപ്പിക്കുവാൻ നിർദ്ദേശിച്ച് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ലിങ്കിൽ ക്ലിക്ക് ചെയ്ത് അൽപ്പ സമയത്തിനകം അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അധ്യാപികയുടെ പരാതിയിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതികൾ വലയിലായത്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട പണം റിലയൻസ് റീട്ടയിൽ ഇന്റർനെറ്റ് പർച്ചേസ് വഴി 1.10 ലക്ഷം രൂപ വിലയുള്ള സാംഗ്സങ്ങ് മൊബൈൽ ഫോൺ വാങ്ങുന്നതിനും, ഇന്റർനെറ്റ് ബാങ്കിംഗ് വഴി ബിഹാറിലെ പാറ്റ്നയിലുള്ള അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്തതായും പൊലീസ് മനസിലാക്കി. അന്വേഷണ സംഘം രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് ബിഹാറിലെ പാറ്റ്നയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.കഴിഞ്ഞ നാലിന് പട്ന പിർബാഹോർ പൊലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തു.

തുടർന്ന് പട്ന ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് ഓർഡർ വാങ്ങിയ ശേഷം പ്രതികളുമായി മാവേലിക്കരയിൽ എത്തി. പ്രതികളെ മാവേലിക്കര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായും ഇവർ വിവിധ സംസ്ഥാനങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി ശ്രീജിത്ത്, എസ് ഐ, സി പ്രഹ്ളാദൻ, എ എസ് ഐ റിയാസ് പി കെ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles