കോഴിക്കോട് ജില്ലയിലുള്ളവർ മാസ്ക് ധരിക്കുന്നതാണ് ഉചിതം: വീണ ജോർജ്
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാമ്പിൾ പരിശോധന ഫലം ചൊവ്വാഴ്ച ഉച്ചയോടെ ലഭിക്കും. ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. മരിച്ച ആദ്യത്തെയാളുടെ ഒമ്പത് വയസുകാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനുമാണ് സമാനമായ രോഗലക്ഷണങ്ങളുള്ളത്. 9 വയസുകാരന്റെ സാമ്പിൾ ചൊവ്വാഴ്ച പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും
അതേസമയം, മരുതോങ്കരയിൽ പനി ബാധിച്ചു മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്. നിപ സംശയത്തെ തുടർന്നാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയത്. ഇവരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെ സജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താൻ സർവ്വേ നടത്തുന്നുണ്ടെന്നും മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.






