മദീന : മദീനയിലെ വിശുദ്ധ റൗളയിൽ പ്രവേശിക്കാൻ പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കി. പുതിയ അപ്‌ഡേറ്റിൽ ആണ് റൗള ശരീഫ് സിയാറത്ത് അനുമതി ഇനി വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കിയത്. പുതുതായി റൗള സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. 365 ദിവസത്തിനു ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ എന്നാണ് കാണിക്കുന്നത്.
റൗള ശരീഫ് സന്ദർശനത്തിന് പെർമിറ്റ് നേടി 365 ദിവസത്തിനു ശേഷം മാത്രമേ ഇനി റൗള സന്ദർശനത്തിനുള്ള പെർമിറ്റിന് വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നുസുക്, തവക്കൽനാ ആപ്പുകൾ വഴിയാണ് പെർമിറ്റ് നേടേണ്ടത്. സന്ദർശകർ കൊറോണ ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
വിശുദ്ധ മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ റൗദ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. കൊറോണ കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. നിലവിൽ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്. മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്റെ വിശുദ്ധ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. മക്കയിൽ എത്തുന്നവർ ഉംറ നിർവ്വഹിക്കാനും പെർമിറ്റ് എടുക്കണം.






