തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവില്‍, 40 പുതിയ ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതോടെ, എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ നിറവേറ്റിയതെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, നാഷണല്‍ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നത്. പുതുതായി വരാനിരിക്കുന്ന 40 ഡിസ്പെൻസറികള്‍ 35 പഞ്ചായത്തുകളിലും, 5 മുൻസിപ്പാലിറ്റികളിലുമാണ് നിർമ്മിക്കുക.
പുതുതായി മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് ജില്ലയിലെ അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്ബ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടല്‍, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ജില്ലയിലെ ഏലൂർ, കളമശേരി എന്നീ മുൻസിപ്പാലിറ്റികളിലുമാണ് ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നത്.






