spot_img
Tuesday, April 28, 2026

ഐ ടി മേഖലയില്‍ വന്‍ കുതിപ്പിനായി കോഴിക്കോട്: രണ്ടാം നിര നഗരങ്ങളില്‍ കോഴിക്കോടിനെ മുന്നിലെത്തിക്കാന്‍ കെടിഎക്സ് 2024



കോഴിക്കോട്: പരമ്പരാഗത ഐടി നഗരങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ നാളെയുടെ ഐടി ഹബായി മാറാന്‍ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതിക വിദ്യയിലുമുള്ള മലബാറിന്‍റെ ക്രയശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായിരിക്കും കെടിഎക്സ് 2024 ഉച്ചകോടി. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച്‌ 2 വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് പരിപാടി. കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറായിരത്തിലധികം പ്രതിനിധികള്‍, 200 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച 100 ലേറെ പ്രഭാഷകര്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.രാജ്യത്തെ രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ ഐടി അധിഷ്ഠിത ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും പറ്റിയത് കോഴിക്കോടാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടി നഗരമെന്ന നിലയ്ക്ക് കോഴിക്കോട് സ്വയം മുന്നോട്ടു വയ്ക്കുന്ന മേന്മകള്‍, വ്യവസായ സമൂഹത്തിന്‍റെ പിന്തുണ, വികസനത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം കെടിഎക്സ് 2024 ന്‍റെ പ്രത്യേകതയാണ്. ഐടി അധിഷ്ഠിത വ്യവസായത്തിലെ നിക്ഷേപ പദ്ധതിയുമായി വരുന്നവര്‍ക്ക് എന്തു കൊണ്ട് കോഴിക്കോട് എന്ന ചോദ്യത്തിന്‍റെ പ്രധാന ഉത്തരമാകും കെടിഎക്സ് 2024.

കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം മലബാര്‍ വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഐടി സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഐടി വ്യവസായമേഖലയില്‍ ടയര്‍ രണ്ട്, മൂന്ന് വിഭാഗങ്ങളിലെ നഗരങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുന്ന അവസരമാണിത്. പരമ്പരാഗത മെട്രോപോളിസുകള്‍ക്ക് മാത്രം സ്വന്തമായിരുന്ന ഐടി വികസനത്തില്‍ നിന്നും വ്യവസായ ലോകം മാറി ചിന്തിക്കുകയാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഡിജിറ്റല്‍ ആന്‍ഡ് ഇനൊവേഷന്‍ ഹബ് എന്ന നിലയില്‍ ആഗോള ബിസിനസ് ഭൂപടത്തില്‍ കോഴിക്കോട് സ്ഥാനമുറപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മലബാറിന്‍റെ ഐടി വികസനവുമായി ബന്ധപ്പെട്ട് ഒമ്പത് സ്ഥാപനങ്ങള്‍ ഒത്തു ചേര്‍ന്നാണ് കെടിഎക്സ് 2024 നടത്താനുള്ള കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ് എന്ന സൊസൈറ്റിക്ക് രൂപം നല്‍കിയതെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട.) സഞ്ജീവ് നായര്‍ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലെ മുന്‍നിര പ്രഭാഷകരെയും 6000 ലധികം പ്രൊഫഷണലുകളെയും കോഴിക്കോട് പോലുള്ള നഗരത്തില്‍ ഒന്നിച്ചു ചേര്‍ത്തതില്‍ ഇവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എഐ, മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍ മെറ്റാവേഴ്സ്, സ്റ്റാര്‍ട്ടപ്പുകള്‍, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിലും കെടിഎക്സ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും ഐടി മേഖലയിലെ സുപ്രധാന സഹകരണത്തിന് കെടിഎക്സ് 2024 നാന്ദി കുറിക്കുമെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെയും ഇന്‍ഫോപാര്‍ക്ക് കൊച്ചിയുടെയും സിഇഒയായ സുശാന്ത് കുറുന്തില്‍ പറഞ്ഞു. പരമ്പരാഗത എക്സ്പോയ്ക്കപ്പുറം, കോഴിക്കോട്ടും മലബാര്‍ മേഖലയെക്കുറിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ ധാരണ നല്‍കുന്ന ഒരു ആഗോള ഇന്‍സൈറ്റ് ഹബ്ബായി ഇത് മാറും. ഈ മേഖലയിലെ പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വാഗ്ദാനം ചെയ്യുന്ന വേദിയായും കെടിഎക്സ് മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍കൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഎഎഫ്‌ഐടി), ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്)- കേരള, കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക്, കോഴിക്കോട് (യുഎല്‍സിസി), ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ പ്രൈവറ്റ്, ഗവണ്‍മെന്‍റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റഡ് സൊസൈറ്റിയാണ് സിഐടിഐ 2.0.

സീമെന്‍സ്, ടാറ്റ എല്‍ക്സി, യുബര്‍, ആമസോണ്‍ പേ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ട്രസ്റ്റോണിക് ഇന്ത്യ, സഫിന്‍, ടെറുമോ പെന്‍പോള്‍, വോണ്യൂ. ഐഐഎം കോഴിക്കോട്, ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ – എന്‍ഐടി കോഴിക്കോട്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള നോളഡ്ജ് മിഷന്‍, മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളില്‍ നിന്നുള്ള മറ്റ് പ്രമുഖരും സാങ്കേതിക രംഗത്തെ പ്രഗത്ഭരും ഉച്ചകോടിയില്‍ പങ്കെടുക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles