സംസ്ഥാനത്ത് കോഴിക്ക് 160 മുതൽ 170 രൂപ വരെ, മത്തിക്ക് 200, വെളുത്തുള്ളി 380 മുതൽ 400 വരെ അങ്ങനെ സർവ്വതിനും വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. സാധാരണ ക്രൈസ്തവരുടെ അൻപത് നോമ്പ് കാലത്ത് മത്സ്യ-മാംസ വില താഴുന്നതാണ്. പക്ഷെ ഇത്തവണ മേലോട്ടാണ്.160 മുതൽ 170 രൂപ വരെയാണ് ഇറച്ചിക്കോഴി വില. കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ തമിഴ്നാട് ലോബി ഉല്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം.
ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 മുതൽ 300 വരെ എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നെയ്മീൻ, ചെമ്മീൻ തുടങ്ങിയവ 360 മുതൽ 400 വരെയെത്തി. നോമ്പുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്പ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 മുതൽ 80 വരെ വില ഉയർന്നു. വെളുത്തുള്ളി വില 380നും 400നും അടുത്താണ്.