ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ (ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ലിസ്റ്റ്) ഒന്നാമതായി ഒരു ഇന്ത്യൻ കമ്പനി. ഒന്നും രണ്ടുമല്ല, തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ കമ്പനി ആഗോളതലത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്ന സ്ഥാനം ബാഗിലാക്കുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിനാണ് ഈ അപൂര്‍വ നേട്ടം.
യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങളിലും പ്രദേശങ്ങളിലും ടിസിഎസിനെ മികച്ച തൊഴില്‍ദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ആഗോള അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് എന്ന ടി സി എസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും വികസന പ്രവർത്തനങ്ങളും കൊണ്ടാണ് തുടർച്ചയായി ഒമ്പതാം വർഷവും ഗ്ലോബല്‍ എംപ്ലോയർ ലിസ്റ്റില്‍ ഒന്നാമത് എത്താൻ കഴിഞ്ഞതെന്ന് ടി സി എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
153 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 55 രാജ്യങ്ങളിലായി (2023 ഡിസംബർ 31 വരെ) 6,03,305 ജീവനക്കാരാണ് ടിസിഎസിനുള്ളത്. ആകെ ജീവനക്കാരില്‍ 35.7 ശതമാനം സ്ത്രീകള്‍ ആണെന്നുള്ളതാണ് ടിസിഎസിന്റെ മറ്റൊരു പ്രത്യേകത. തൊഴിലാളി കേന്ദ്രീകൃത പ്രവര്‍ത്തനമാണ് ടിസിഎസിന്റേതെന്നും വൈവിധ്യമായ തൊഴിലാളി നിയമനമാണ് നടത്തുന്നതെന്നും ടിസിഎസ് കുറിപ്പില്‍ പറഞ്ഞു.
തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നത് മികച്ച ഫലം നല്‍കുമെന്നതിന്റെ തെളിവാണ് തുടർച്ചയായി ഒമ്പതാം തവണയും ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ആയി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം എന്ന് ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് പ്ലിംഗ് പറഞ്ഞു.
‘ടിസിഎസ് ദീർഘകാലമായി സാക്ഷ്യപ്പെടുത്തിയ മികച്ച തൊഴിലുടമയാണ്. രാജ്യങ്ങളായ രാജ്യങ്ങളില്‍ തുടങ്ങി, പ്രാദേശികമായി നേട്ടങ്ങള്‍ കൊയ്ത്, ഇപ്പോള്‍ വർഷങ്ങളായി ഒരു മുൻനിര ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ആയി തുടരുന്നു. ടിസിഎസിലെ തൊഴിലാളി കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ തെളിവാണിത്. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ഒരു യഥാർത്ഥ പങ്കാളിത്തമാണ് ഇവിടെ കാണുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.






