spot_img
Tuesday, April 21, 2026

ചന്ദ്രശോഭ മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി



പാണക്കാട് : കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ നിത്യനിദ്രയായി.

തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തുകയായിരുന്നു.

ജുമാമസ്ജിദില്‍ നടന്ന നിസ്‌കാരത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് പുലര്‍ച്ചെ രണ്ടരയോടെ ഖബറടക്കം നടത്തിയത്.

പാണക്കാട് കുടുംബത്തിലെ പലരുടേയും ഖബറിടങ്ങളും ഇവിടെയുണ്ട്. ഖബറിന്റെ ജോലികള്‍ ഞായറാഴ്ച വൈകീട്ടോടെതന്നെ പൂര്‍ത്തീകരിച്ചിരുന്നു.ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് അര്‍ധരാത്രിയിലും പാണക്കാട് എത്തിയത്.

തിങ്കളാഴ്ച രാവിലെ വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും രാത്രി 12.30 ഓടെ പാണക്കാട്ടേക്ക് കൊണ്ടുപോയി. ആരും പാണക്കാട്ടേക്ക് വരണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മൈക്കിലൂടെ അറിയിച്ചെങ്കിലും പലരും പ്രിയ നേതാവിനെ കാണാന്‍ പാണക്കാട്ടേക്ക് തിരിച്ചു.

ഈ സമയമത്രയും കുന്നുമ്മലില്‍ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു പോലീസും വൊളന്റിയര്‍മാരും. പാണക്കാടേക്ക് യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാര്‍പള്ളിയിലും പോലീസ് തടഞ്ഞു.

മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മൃതദേഹം രാത്രി രണ്ടേടെ പാണക്കാട് ജുമാ മസ്ജിദില്‍ എത്തിച്ചു. 2.30-ന് ഖബറടക്കി. പുലര്‍ച്ചെ നാലോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles