spot_img
Thursday, April 16, 2026

വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി



കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു.  തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു.

ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു എന്ന മത്തായി. അപകടത്തിൽ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. 

തുടർച്ചയായ ദിവസങ്ങളിലെ ഉരുൾ പൊട്ടലിൽ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുൾ പൊട്ടി. ഇന്നലെ വൈകീട്ട് അടിച്ചി പാറയിലാണ് വീണ്ടും ഉരുൾ പൊട്ടിയത്. പ്രദേശവാസികൾ വിലങ്ങാട് മേഖലയിൽ വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയതിനാൽ ആളപായം ഒഴിവായി. സന്ദർശനത്തിന് എത്തിയ കലക്ടർ സ്നേഹിൽ കുമാർ അടക്കമുള്ളവർ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങി. രക്ഷാ പ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തകർന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles