spot_img
Thursday, April 16, 2026

സിദ്ധീഖ് എഴുതുന്നു… എൻ്റെ ഭ്രാന്തൻ ചിന്തകൾ…



ലിവിങ് ടുഗതർ…മുപ്പത്തിയഞ്ചാം വയസ്സിലാണ് രാജു ഇരുപത്തിരണ്ട് വയസ്സുള്ള റോസിലിനെ വിവാഹം കഴിച്ചത്.. രാജുവിന്റെ ആദ്യ ഭാര്യയും മകളും ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടതാണ്..റോസിലിന്റേതും രണ്ടാം വിവാഹമായിരുന്നു.. അവളുടെ മുൻ ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അഡിക്റ്റായിരുന്നു എന്നതാണ് കാരണം പറഞ്ഞത്..

കുടുംബത്തിലെ ഇളയ സന്തതിയാണ് രാജു.. നാല് പെങ്ങമ്മാരുടെ ഏക സഹോദരൻ.. പഠിക്കാൻ മോശമായിരുന്ന രാജു, പ്ലസ്ടുവിന് ശേഷം ഡിഗ്രിക്ക് ചേർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം പഠനം നിർത്തി കൃഷിയിലേക്ക് ഇറങ്ങി.. പെങ്ങമ്മാരെയൊക്കെ അവരുടെ വിഹിതവും കൊടുത്ത് നല്ല നിലയിൽ കെട്ടിച്ചുവിട്ടു . ബാക്കിയുള്ള പത്ത് ഏക്കർ സ്ഥലവും തറവാട് വീടും രാജുവിനുള്ളതാണ്.. അവിടേക്കാണ് രാജു മോളിയെ വിവാഹം കഴിച്ച് കൊണ്ടുവന്നത്..സന്തോഷപ്രദമായിരുന്നു ജീവിതം.. ഇടത്തരം കുടുംബത്തിൽ ജനിച്ച മോളിയും രാജുവിനെ പോലെ തന്നെ പഠിക്കാൻ മോശമായിരുന്നു.. ഡിഗ്രി കഴിഞ്ഞെങ്കിലും പല വിഷയങ്ങളും എഴുതിയെടുക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ മോശമായിരുന്നെങ്കിലും വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി അവളുടെ രക്ഷിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും താങ്ങും തണലുമായി നിൽക്കാൻ മോളി എപ്പോഴും ശ്രമിച്ചിരുന്നു.. രാജുവിന്റെ അമ്മയെയും അച്ഛനെയും സ്വന്തം മകളെന്ന പോലെ സ്നേഹിക്കാനും പരിചരിക്കാനും മോളിക്ക് എളുപ്പത്തിൽ കഴിഞ്ഞു.. സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ പാന്റ്സ് ധരിച്ചിരുന്ന രാജു, അവസാനം പാന്റ് ധരിച്ചത്, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി മോളിയുമായുള്ള വിവാഹത്തിന്റെ അന്നായിരുന്നു..

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ മോളി രാജുവിന്റെ അമ്മയ്ക്കും അപ്പനും നാല് പെങ്ങന്മാർക്കും പ്രിയപ്പെട്ടവളായി.. രാജുവിന് പിന്നീട് പാന്റ് ഉടുക്കേണ്ടി വന്നിട്ടില്ല.. അവളുടെ വീട്ടിലും ബന്ധുവീടുകളിലും വിരുന്നിനു പോകാനും മറ്റുമായി പെങ്ങൾമാരുടെയും അളിയന്മാരുടെയും പെങ്ങളുടെ മക്കളുടെയുമൊക്കെ നിർബന്ധത്തിനു വഴങ്ങി രണ്ട് പാന്റ്സ് തയ്ച്ച് അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്.. വിവാഹശേഷം ഊട്ടിയിലും മൈസൂരും ടൂറിന് പോയപ്പോൾ നാലു പെങ്ങമ്മാരും അവരുടെ ഭർത്താക്കന്മാരും “നിങ്ങൾ മാത്രം പോയാൽ മതി, അപ്പനെയും അമ്മയെയും ഒന്നും കൊണ്ടുപോകേണ്ട” എന്ന് തീർത്തു പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ അച്ഛനും അമ്മയും കൂടെ വരണം എന്ന് നിർബന്ധം പിടിച്ചത് മോളിയായിരുന്നു.. ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡനും മൈസൂർ പാലസും അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച്, കിന്നാരം ചൊല്ലി, ചുറ്റി നടന്ന് കാണിക്കുന്ന തന്റെ പ്രിയതമയെ കണ്ട് രാജുവിന്റെ കണ്ണിൽനിന്ന് ആനന്ദക്കണ്ണീര് പൊഴിഞ്ഞു..അവൻ ദൈവത്തിനോട് നന്ദി പറഞ്ഞു.. അവിടെയെത്തിയിട്ട് ധരിക്കാമെന്ന് കരുതി വണ്ടിയിൽ സൂക്ഷിച്ചിരുന്ന ഷൂവും പാന്റ്സും, “അച്ചായന് ഇഷ്ടമുണ്ടെങ്കിൽ ധരിച്ചാൽ മതി. എനിക്ക് അച്ചായൻ എന്ത് ഉടുത്താലും ഒരു കുഴപ്പവുമില്ല” എന്ന മോളിയുടെ സംസാരം കേട്ട് പാന്റ്സ് , ഇഷ്ടപ്പെട്ടിട്ട് അല്ലെങ്കിലും തന്റെ പ്രിയ ഭാര്യക്ക് വേണ്ടി ധരിക്കാം എന്ന് വിചാരിച്ചിരുന്ന രാജു ആ ഉദ്യമത്തിൽ നിന്ന് പിന്മാറി..

കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ അയൽക്കാർക്കും മറ്റു ബന്ധുക്കൾക്കും മോളിയെ ഇഷ്ടമായി.. മക്കൾ നാലുപേരും കുടുംബമായി വിദേശത്ത് താമസമാക്കിയ അയൽ വീട്ടിലെ കിടപ്പ് രോഗിയായ അമ്മയെ ശുശ്രൂഷിക്കാനും പരിചരിക്കാനുമായി നേഴ്സും ജോലിക്കാരും ഉണ്ടെങ്കിലും ദിവസവും ഒരു നേരമെങ്കിലും മോളി ആ അമ്മയുടെ അടുത്ത് പോകും.. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് ചെയ്തുകൊടുക്കും. ഒന്നുമില്ലെങ്കിൽ അവരോട് എന്തെങ്കിലും വർത്തമാനം പറഞ്ഞ് ഇരിക്കും.. ആ അമ്മ “മോളെ, മോളി കുട്ടിയെ” എന്ന് വിളിക്കുന്നത് രാജു തന്റെ വീട്ടിൽ നിന്ന് പലതവണ കേട്ടിട്ടുണ്ട്.. ഒരിക്കൽ രാജു മോളിയോട് ചോദിച്ചു,”നിനക്കെങ്ങനെയാണ് പെട്ടെന്ന് ആളുകളുടെ മനസ്സ് കീഴടക്കാൻ കഴിയുന്നത്?”..”ഇച്ചായാ, കളിയാക്കല്ലേ”..”അല്ലടി, സത്യമായിട്ടും”..”എന്റെ മൂത്ത ആങ്ങള ബേബിച്ചായൻ, ഞങ്ങൾ തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ട്, നമ്മൾ തമ്മിലുള്ള വിവാഹം നിശ്ചയിച്ച ഉടനെ, അച്ഛന്റെയും അമ്മയുടെയും കൂടെ തറവാട്ടിലാണ് ഞാൻ ജീവിക്കേണ്ടത് എന്ന് മനസ്സിലാക്കിയത് മുതൽ എന്നോട് പറയുന്നതാണ് “അവര് പ്രായമായ ആളുകളാണ്. നമ്മുടെ അച്ഛനെയും അമ്മയും പോലെ അവർക്ക് വലിയ വലിയ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഉണ്ടായിരിക്കില്ല.

അവരുടെ അഭിരുചി മനസ്സിലാക്കി അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സന്തോഷത്തോടെ, നമ്മുടെ അപ്പനും അമ്മയ്ക്കും എന്ന പോലെ ചെയ്തു കൊടുത്താൽ മതി. നീ അവർക്ക് പ്രിയപ്പെട്ടവളാകും”..”ബേബിച്ചായൻ ഒരു കർക്കശക്കാരനാണ്. എനിക്കും ചേച്ചിക്കും ജോണിച്ചായാനും സിബിച്ചായനും എന്തിനധികം അപ്പനുമമ്മയ്ക്കും വരെ ബേബിച്ചായനെ പേടിയായിരുന്നു. അതുപോലെ ഇഷ്ടവും ബഹുമാനവും ആയിരുന്നു”..”അച്ചായാ, അല്ലെങ്കിലും ഒരാളുടെ മനസ്സിൽ കയറിപ്പറ്റാൻ എളുപ്പം അവരെ അങ്ങ് സ്നേഹിക്കുന്നതാണ്”..”വെറുക്കുന്നതിലും എത്രയോ സന്തോഷമാണ് സ്നേഹിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നത്”.. മോളിയുടെ വിവരണവും തത്വചിന്തയും കേട്ട്, ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലെങ്കിലും തന്റെ പ്രിയ ഭാര്യ ഒരു ബുദ്ധിമതിയും കൂടിയാണെന്ന് രാജു സന്തോഷത്തോടെ മനസ്സിലാക്കി.. വല്ലപ്പോഴും ഏതെങ്കിലും ഞായറാഴ്ചയോ മറ്റു വിശേഷ ദിവസങ്ങളിലോ മാത്രം ഔട്ടിങ്ങിന് പോയിരുന്ന രാജു, എല്ലാ ഞായറാഴ്ചകളും എന്തെങ്കിലും ഒന്ന് വ്യത്യസ്തമായി ചെയ്ത് ആ ദിവസം ആഘോഷമാക്കി.. സിനിമയ്ക്ക് പോയോ, ഷോപ്പിങ്ങിന് പോയോ, ചേച്ചിമാരെയും അവരുടെ കുടുംബത്തെയും വീട്ടിൽ വിളിച്ച് വിരുന്ന് നൽകിയോ അവളുടെ വീട്ടിലോ ബന്ധുവീട്ടിലോ പോയോ അങ്ങിനെ എന്തെങ്കിലും ഒന്ന് ചെയ്ത് അവർ എല്ലാ ഞായറാഴ്ചകളും ആഘോഷമാക്കി.. കുട്ടികൾ രണ്ടു വർഷത്തിനുശേഷം മതി എന്ന തീരുമാനം രാജുവിന്റെതായിരുന്നു.. അവൾ എന്തിനും തയ്യാറായിരുന്നു.. സൊറ പറഞ്ഞും തമാശ പറഞ്ഞും തല്ലു കൂടിയും ഒരു പുതപ്പിനടിയിൽ ഒന്നായും അവർ പരസ്പരം സ്നേഹിച്ചു..

ദൈവത്തിന് പ്രിയപ്പെട്ടവരാണ് നിങ്ങളെന്ന് രാജുവിന്റെ അമ്മ തന്റെ മകനോടും മരുമകളോടും പറഞ്ഞു.. അവരുടെ നിയന്ത്രണം ചെറുതായി ഒന്ന് പിഴച്ചത് കൊണ്ടാവാം മൂന്നാം വിവാഹ വാർഷികത്തിന്റെ രണ്ട് ദിവസം മുമ്പ് അവർക്കൊരു പെൺകുഞ്ഞ് പിറന്നു.. അവൾ ഒരു മാലാഖ കുട്ടിയെ പോലെ വളർന്നു.. രാജുവും മോളിയും കുഞ്ഞും വല്യച്ഛനും വല്യമ്മച്ചിയും കൂടി ആ വീട് ഒരു സ്വർഗ്ഗമാക്കി.. അന്നൊരു ശനിയാഴ്ച, മോളിയുടെ നേരെ മൂത്ത സഹോദരൻ സിബിച്ചൻ മറ്റെവിടെയോ പോയി വരുന്ന വഴിക്ക് മോളിയുടെ വീട്ടിൽ കയറി.. സിബി വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് കഴിഞ്ഞ രണ്ട് ദിവസമായി അമ്മയ്ക്ക് പനിയായിരുന്നുവെന്നും ഡോക്ടറെ കാണിച്ച് ഇപ്പോൾ കുറഞ്ഞെന്നും പറഞ്ഞു..”ഞാനിന്ന് രാവിലെയും കൂടെ അമ്മയെ വിളിച്ചതാണല്ലോ?, മിനിഞ്ഞാന്ന് വിളിച്ചപ്പോൾ അമ്മയുടെ ശബ്ദത്തിന് ഒരു മാറ്റം തോന്നിയത് ഞാൻ ചോദിച്ചപ്പോൾ ജലദോഷം ആണെന്നാണ് പറഞ്ഞിരുന്നത്”..”നീ വിഷമിക്കും എന്ന് കരുതി നിന്നോട് പറയാതിരുന്നതാണ്”.. ഇത് കേട്ട് തന്റെ ഭാര്യ ഒരു നിമിഷ നേരം നിശ്ചലയായത് രാജു അറിയാതെ ശ്രദ്ധിച്ചു പോയി.. കഴിഞ്ഞ ഒന്നു രണ്ടുവർഷം മുമ്പ് വരെ ഒരു പരിചയമില്ലാത്ത തന്റെ അപ്പനെയും അമ്മയെയും തന്റെ ചേച്ചിമാർ പരിചരിക്കുന്നതിലും ഭംഗിയായും സന്തോഷത്തോടുകൂടിയും പരിചിരിക്കുന്ന മോളി, പത്തുവർഷം ചുമന്ന് പ്രസവിച്ച് അവളെ അവളാക്കിയ അവളുടെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.. രാജു സിബിച്ചനോട് പറഞ്ഞു,”അച്ചായൻ പോകുമ്പോൾ ഇവളെയും കുഞ്ഞിനെയും കൊണ്ട് പൊയ്ക്കോളൂ”..”ഞാനും അപ്പനും അമ്മയും നാളെ അവിടെ വന്ന് അമ്മച്ചിയെ കണ്ട്, ഞങ്ങളെല്ലാവരും ഒരുമിച്ച് ബിൻസി ആന്റിയുടെ വീട്ടിലേക്ക് പോകും”.. രാജുവിന്റെ അപ്പനും അമ്മയും മോളിയെ പോകാൻ നിർബന്ധിച്ചു.. സിബിച്ചന്റെ ഇൻഫീൽഡ് ബുള്ളറ്റിൽ രണ്ടു വയസ്സുകാരി മകളെ നടുക്കിരുത്തി, മോളി ഇരു വശത്തേക്കും കാൽ തൂക്കിയിട്ട് അവളുടെ വീട്ടിലേക്ക് അവളുടെ അമ്മയെ കാണാൻ പുറപ്പെട്ടു.. രാജുവിന്റെ വീട്ടിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരമുള്ള അവിടേക്ക് , മുക്കാൽ ദൂരത്തോളം താണ്ടി, വീടെത്താൻ അഞ്ച് കിലോമീറ്റർ ശേശിക്കേ, ഒരു ചെറിയ റോഡിൽ നിന്നും വലിയ റോഡ് ക്രോസ് ചെയ്യവേ ഇടതുഭാഗത്തുനിന്ന് ചീറിപ്പാഞ്ഞ് വന്ന ഒരു ടിപ്പർ ലോറി, കുഞ്ഞും മോളിയും ഇരുന്നിരുന്ന ഭാഗം പൂർണ്ണമായും തകർത്ത്‌ ഇടിച്ചു തെറിപ്പിച്ചു.. മോളി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.. കുഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും.. സിബിച്ചന് നേരിയ പരിക്കുകൾ മാത്രം.. തുടരും.. കഥയോ പേരുകളോ മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഒരു ബന്ധവുമില്ല തികച്ചും സാങ്കൽപ്പികം മാത്രം Sidhique Patta..



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles