പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്.
പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിൻറെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ടിക്കൽ ഹെല്പറാണ് പ്രശാന്ത്. സർക്കാർ സർവ്വീസിലേക്ക് റഗുലൈറസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത്. പക്ഷെ ശമ്പളം സർക്കാറിൽ നിന്നായത് കൊണ്ട് ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പ്രശാന്തിനും ബാധകമാണെന്നാണ് കണ്ടെത്തൽ.
പ്രശാന്ത് മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിൻറെ കാര്യം അറിയിച്ചിരുന്നുമില്ല. പ്രശാന്തിന് എങ്ങിനെ പെട്രോൾ പമ്പ് തുടങ്ങാനാകും, പണം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങൾ എഡിഎമ്മിൻറെ മരണം മുതൽ ഉയർന്നതാണ്. സസ്‌പെഷൻ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി വിശദ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് മേലെ തുടർ നടപടിയെടുക്കും. പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് പ്രാശാന്തിന് മെമോ നൽകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






