spot_img
Tuesday, April 28, 2026

വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കിരൺ കുമാർ;



കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കിരൺ ഉന്നയിക്കുന്നു. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു.

പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണന്റെ ഹർജി സമർപ്പിച്ചത്. ഡിസംബർ മാസം 30നാണ് കിരണിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.

ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles