ശ്രീകണ്ഠപുരം: വിലക്കുറവും വിളനാശവുമെല്ലാം കരിനിഴൽ വീഴ്ത്തിയ കർഷക സ്വപ്നങ്ങൾക്ക് നിറമുള്ള പ്രതീക്ഷ നൽകി മറ്റൊരു കശുവണ്ടിക്കാലംകൂടി വന്നെത്തി. ഇത്തവണയെങ്കിലും കടബാധ്യത തീരുമെന്ന വലിയ കാത്തിരിപ്പിലാണ് കർഷകർ കശുവണ്ടി സീസണിനെ വരവേറ്റത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാന്നുള്ളത്. ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷക പ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും അടക്കയും ഉൾപ്പെടെ വിലയിടിവും രോഗബാധയും ചതിച്ചതിനാൽ കർഷകൻ കശുവണ്ടിയെയാണ് കാത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങളാണ് കർഷകർ പാട്ടത്തിനെടുത്തത്.






