തൃശൂർ ∙ മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. ഇതിനുശേഷം സംഗീത–നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.






