കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹരജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയച്ചു.
നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആർ. ബസന്ത്, എ. കാർത്തിക് എന്നിവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിച്ചു.ഹരജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂൺ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടിൽ വെച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പിന്നാലെ ഒളിവിൽപോയ താരത്തിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. അതിനിടെ, പൊലീസ് മനപ്പൂർവം അറസ്റ്റ് വൈകിപ്പിച്ചുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.






