നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്പിക്ക് നൽകി. പ്രതി അഷ്കറിന് മേൽ SC ST വകുപ്പ് കൂടി ചുമത്തി. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരൻ നേരിട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണിട്ടാണെന്നാണ് അമ്മയും അഷ്‌കറും നൽകിയ മൊഴി. എന്നാൽ അതിൽ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അഷ്‌കർ പൊലീസിന് നൽകിയിരുന്ന മൊഴി.അതേസമയം , അഷ്‌കർ ആദ്യ ഭാര്യയെ ക്രൂരമായി ആക്രമിച്ചു ശരീരം തളർത്തിയ സംഭവത്തിൽ പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഷ്‌കറിനൊപ്പം താമസിച്ചിരുന്ന ചിറയിൻകീഴ് സ്വദേശിയായ പെൺകുട്ടിയുടേ മരണവും പൊലീസ് അന്വേഷിക്കും






