കോഴിക്കോട് ∙ ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി. വ്യക്തിവിരോധം കാരണം ചെയ്തതെന്ന സംശയത്തിൽ യുവതി പൊലീസിനും റെയിൽവേ പൊലീസിനും പരാതി നൽകി.വളാഞ്ചേരി സ്വദേശിയുടെ നമ്പറാണ് കണ്ണൂർ–ഷൊർണൂർ മെമുവിലെ ശുചിമുറിയിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ ഒരാൾക്കെതിരെ കോഴിക്കോട് കസബ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചത് എന്നാണു പരാതിക്കാരിയുടെ ആരോപണം.ഫോണിലേക്ക് തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നു തിരിച്ചറിഞ്ഞില്ല. ഇതിനിടെ ട്രെയിൻ യാത്രക്കാരിൽ ഒരാളാണു നമ്പർ ശുചിമുറിയിൽ കണ്ടതായി വിളിച്ചറിയിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. റെയിൽവേ പൊലീസ് പരിശോധന നടത്തുകയും നമ്പർ എഴുതിവച്ച കംപാർട്മെന്റ് തിരിച്ചറിയുകയും ചെയ്തു. സാമൂഹിക വകുപ്പിന്റെ വൊളന്റിയർ ജോലിയും പാലിയേറ്റീവ് പ്രവർത്തകയുമാണു പരാതിക്കാരി. സ്ത്രീകൾക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയിടാൻ പൊലീസ് നടപടി വേണമെന്ന തിരിച്ചറിവാണു പരാതി നൽകാൻ കാരണം






