സ്‍പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2025) നടത്തിയ മുഖ്യപ്രഭാഷണത്തിൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ സഞ്ചാര്‍ സാത്തി പോർട്ടലിനെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ പരാമർശിച്ചു. ഈ പോർട്ടൽ വഴി കണ്ടെടുത്ത ബ്ലോക്ക് ചെയ്ത വ്യാജ കോളുകൾ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, മോഷ്‍ടിച്ച ഫോണുകൾ എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രമന്ത്രി പങ്കുവച്ചു.