spot_img
Thursday, April 16, 2026

അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം



അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം സംഘടിപ്പിച്ച ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനം. ബന്ധപ്പെട്ടവർക്ക് എതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയത് കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് റൂറൽ എസ്പി ക്ക് നിർദ്ദേശം നൽകി. ഉത്സവത്തിൽ എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതികൾ ലഭിച്ചിരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനം കൈക്കൊള്ളും. ബുധനാഴ്ച രാവിലെ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുൻ യോഗ തീരുമാന പ്രകാരം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്ക് മുൻകൂറായി അനുമതി നൽകുന്നതിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പരിശോധിച്ച് വരികയാണ്. ഉത്സവ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുൻകൂട്ടി അനുമതിക്കുള്ള അപേക്ഷ, പങ്കെടുപ്പിക്കുന്ന ആനയെ ഇൻഷൂർ ചെയ്യൽ, ആനയുടെ മൂവ്മെൻ്റ് രജിസ്റ്റർ സമർപ്പിക്കൽ തുടങ്ങിയതിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. അപേക്ഷ സമർപ്പിച്ച കേന്ദ്രങ്ങളിൽ അഗ്നിരക്ഷാ സേന, വനം, പോലീസ്, റവന്യു, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായ പരിശോധനകളും നിർവഹിച്ചു വരുന്നു.എഡിഎം സി മുഹമ്മദ് റഫീഖ്, കോഴിക്കോട് സിറ്റി എസിപി കെ എസ് ശരത്, ഫയർ & റസ്ക്യൂ എസ്ടിഒ വിവി റോബി വർഗ്ഗീസ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി എസിഎഫ് സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ എൻ, ഡോ. അംബിക രാജൻ നമ്പ്യാർ, വിവേക് കെ വിശ്വനാഥ്, രഞ്ജിത്ത് ശ്രീകണഠൻ, ഡോ. അരുൺ, ജിജിൻ ജിത്ത്, അനൂപ് കുമാർ സി, സജീവ് എം പി, ജലീസ് പി, ജിജേഷ് എൻ, ബീരാൻകുട്ടി കെ, ഇബ്രായി എൻകെ, എം സി വിജയകുമാർ, കെ കെ ബൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles