അകാലത്തിൽ വിടപറഞ്ഞ കലാഭവൻ നവാസിനെ അവസാനമായി കാണാനെത്തിയ സഹ പ്രവർത്തകരുടെ വഴിമുടക്കി സെൽഫി എടുക്കാനായി മത്സരിച്ചവർക്കെതിരെ വിമർശനം. നവാസിന്റെ ഭൗതിക ശരീരം അവസാനമായി കാണാനായി നടൻ സായി കുമാർ, ജയസൂര്യ, സുരേഷ് കൃഷ്ണ, ദേവൻ, ലാൽ, തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. സായികുമാറിനരികെ സെൽഫി എടുക്കാനായി ഒരാൾ എത്തിയപ്പോൾ സായികുമാർ അയാളെ പിന്തിരിപ്പിക്കുന്ന വിഡീയോ വൈറലായിരുന്നു. ജയസൂര്യ, നവാസിനെ കാണാൻ എത്തിയപ്പോഴും സെൽഫി എടുക്കാനായി ആളുകൾ ഓടിയെത്തി. സെൽഫി എടുക്കാൻ ഫോണുമായി എത്തിയ ആളെ ക്ഷുഭിതമായ ഒരു നോട്ടം കൊണ്ട് നേരിട്ട ജയസൂര്യയുടെ വിഡിയോയും വൈറലായിരുന്നു
സിനിമാ താരം കലാഭവന്‍ നവാസിന്‍റെ സംസ്കാര ചടങ്ങുകള്‍ ആലുവ ടൗൺ ജുമാമസ്ജിദിലായിരുന്നു നടന്നത്. ആലുവ ചൂണ്ടയിലെ വീട്ടിലും ജുമാമസ്ജിദിലുമായി നടന്ന പൊതുദര്‍ശനത്തിലാണ് സിനിമ മേഖലയിലുള്ളവര്‍ തങ്ങളുടെ പ്രിയ സുഹൃത്തിനെ കാണാനെത്തിയത്. നവാസിന്റെ വിയോഗവാർത്തയറിഞ്ഞെത്തിയ സിനിമാതാരങ്ങളെ കണ്ട് പരിസരം മറന്ന് സെല്‍ഫിയെടുക്കാനായി ആരാധകർ ഓടിയെത്തി. ആലുവ ടൗൺ ജുമാമസ്ജിദിലെത്തിയ സിനിമാ താരം ലാലിനൊപ്പവും നടന്‍ ദേവനൊപ്പവും പലരും സെല്‍ഫിയെടുത്തു. താല്പര്യമില്ലാതെയെങ്കിലും സെൽഫിക്കായി സഹകരിക്കുന്ന താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
നടൻ സായി കുമാർ ഭാര്യ ബിന്ദുപണിക്കർക്കൊപ്പമാണ് എത്തിയത്. സായ്കുമാറിനൊപ്പം സെൽഫി എടുക്കാനെത്തിയ ആളെ താരം പിന്തിരിപ്പിച്ചിരുന്നു. ‘നീ ഒരു തവണ എടുത്തതല്ലേ സെൽഫി, ഇനി മതി’ എന്ന് സായ്കുമാർ ശാന്തമായി പറയുകയായിരുന്നു. അതു കേട്ട ശേഷവും സെൽഫി എടുക്കാനെത്തിയ ആൾ വീണ്ടും ഫോട്ടോ എടുക്കാനായി ശ്രമിക്കുകയായിരുന്നു. നവാസിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കനെത്തിയ ഒട്ടുമിക്ക എല്ലാ താരങ്ങളോടും സമാനമായ രീതിയിലാണ് ആളുകൾ പ്രതികരിച്ചത്.
സഹപ്രവർത്തകന്റെ വിയോഗ വാർത്ത അറിഞ്ഞെത്തിയ സിനിമാതാരങ്ങളെ നേരവും കാലവും നോക്കാതെ സെൽഫി എടുക്കാൻ തുനിഞ്ഞവരെ കണക്കറ്റ് വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ജയസൂര്യ ചെയ്തതാണ് ശരിയായ കാര്യമെന്നും അദ്ദേഹത്തിന്റെ നോട്ടത്തിൽ എല്ലാമുണ്ട് എന്നുമായിരുന്നു പലരും സോഷ്യൽ മീഡിയയിൽ കമന്റു ചെയ്തത്.
സന്ദർഭം നോക്കാതെ പെരുമാറുന്ന സെൽഫി ഭ്രാന്തന്മാർക്ക് ഇത് കിട്ടണമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. മറ്റൊരാളുടെ ദുഃഖത്തിൽ പങ്കുചേരാൻ പോകുന്ന സ്ഥലമാണ് മരണവീട്. അവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഒരു മടിയുമില്ലാതെ പലരും മറക്കുന്നു. സെൽഫി എടുക്കാനും റീൽസ് ചെയ്യാനും ഓടുന്ന ആൾക്കൂട്ടം മനുഷ്യത്വമില്ലാത്തവരാണെന്നും ചിലർ കുറിച്ചു.






