മാഹി: തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. വാഹന ഉടമകൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറുകയാണ് ദേശീയപാത ബൈപാസിൽ മാഹിയിൽ ഉൾപ്പെട്ട കൊച്ചു പ്രദേശം. നേരത്തേ മാഹി ടൗണിൽ മാത്രമാണ് പ്രധാനമായും പമ്പുകളുണ്ടായിരുന്നത്. ടൗൺ ഒഴിവാക്കി ദേശീയപാത വന്നതോടെയാണ് അതിന്റെ സർവീസ് റോഡുകളുടെ ഓരത്ത് പമ്പുകൾ വരുന്നത്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിൽ നികുതി ഇളവു കാരണം ഇന്ധനത്തിനുള്ള വിലക്കുറവാണ് വാഹന ഉടമകളെ ഇവിടേക്ക് ആകർഷിക്കുന്നത്. തലശ്ശേരി ഭാഗത്തുനിന്നു ആറുവരി ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കു യാത്ര ചെയ്യുമ്പോൾ ബൈപാസിൽ കാണുന്ന ഏക മേൽപാലം മുതൽ സിഗ്നൽ പോസ്റ്റ് വരെ ഇരു ഭാഗത്തുമായി നിലവിൽ ആറു പെട്രോൾ പമ്പുകൾ അടുത്തടുത്തായി വാഹനങ്ങളെ സ്വാഗതം ചെയ്യുന്നു.ബൈപാസിൽ 14 പമ്പുകൾ യാഥാർഥ്യമാവുമ്പോൾ മാഹിയിലെ പള്ളൂർ പ്രദേശം രാജ്യത്തെ ബൈപാസ് സംവിധാനത്തിൽ ഏറെ പ്രത്യേകതയുള്ള സ്ഥലമായി മാറും. വടകര ഭാഗത്തേക്കു പോകുമ്പോൾ മേൽപാലം കഴിഞ്ഞാൽ സർവീസ് റോഡിൽ നാലും തലശ്ശേരി ഭാഗത്തു നിന്നു വരുമ്പോൾ രണ്ടുമാണു പ്രവർത്തനം ആരംഭിച്ച പുതിയ പമ്പുകൾ.
രാത്രി ഇതുവഴി കടന്നു പോകുമ്പോൾ ദീപ പ്രഭയിൽ വേറിട്ട സ്ഥലമായി പള്ളൂർ മാറിക്കഴിഞ്ഞു. പള്ളൂർ–ചൊക്ലി റോഡിൽ പള്ളൂർ മേഖലയിലും ചാലക്കര റോഡിലും പാറാൽ റോഡിലേക്കു കടക്കുന്ന ബൈപാസ് സർവീസ് റോഡിലും ഏതാനും പമ്പുകൾ ഇനിയും വരുമെന്നാണ് അറിവ്. അനുമതി പത്രങ്ങൾ ഇവയിൽ പലതും ഇതിനകം നേടിക്കഴിഞ്ഞുവെന്നാണു വിവരം.അതേസമയം, ബൈപാസിൽ പെട്രോൾ പമ്പുകളുടെ എണ്ണം കൂടിയത് ഫലത്തിൽ മാഹിയിലെ പമ്പുകളുടെ വിൽപനയെ ബാധിച്ചു. ഇവിടെ വിൽപന നേർപകുതിയായെന്നാണു പമ്പുടമകൾ നൽകുന്ന വിവരം. മാഹിയിൽ ടൗണിൽ കുറയുന്ന ഇന്ധന വിൽപന ബൈപാസിൽ തുടങ്ങിയ പമ്പുകളിൽ ലഭിക്കുന്നുണ്ട്.
മാഹിയിൽ ഉണർവ്ബൈപാസ് യാഥാർഥ്യമായതോടെ തലശ്ശേരി– മാഹി പഴയ പാതയിൽ വലിയ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ കുറഞ്ഞതോടെ മാഹിയിൽ ഗതാഗത കുരുക്കു കുറയുകയും ടൂറിസ്റ്റ് വാഹനങ്ങളുടെ വരവ് വർധിക്കുകയും ചെയ്തു. ഇത് മാഹിയിലെ വ്യാപാര മേഖലയ്ക്ക് ഉണർവു പകർന്നു വരികയാണ്. ലാഭം ആയിരങ്ങൾമാഹിയിൽ ഡീസലിന് ലീറ്ററിന് കേരളത്തിലെ വിലയെക്കാൾ 11 രൂപയും പെട്രോളിന് 12 രൂപയും കുറവാണ്. വലിയ ഭാരവാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനമടിച്ചാൽ 4000– 4500 രൂപ ലാഭിക്കാൻ കഴിയും.






