മലപ്പുറം തലപ്പാറ വലിയപറമ്പിൽ വാഹനാപകടത്തിൽ രണ്ട് മരണം. മൂന്നുപേർക്ക് പരിക്ക്. തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം അരീത്തോട് വലിയപറമ്പിൽ വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.പള്ളിയിൽ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദർസ് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ് അഞ്ചുപേരും. ഉസ്‌മാൻ സംഭവ സ്ഥലത്തുവെച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടകാരണം വ്യക്തമല്ല.






