spot_img
Thursday, April 23, 2026

നെടുങ്കണ്ടത്ത് പ്രളയത്തില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം വണ്ടി, റെജിമോന് കൂട്ടുകാരുടെ സര്‍പ്രൈസ് സമ്മാനം



നെടുങ്കണ്ടം: കഴിഞ്ഞ 18 ന് കൂട്ടാർ പുഴയിലൂടെ കലങ്ങി മറിഞ്ഞെത്തിയ വെള്ളപ്പൊക്കത്തിൽ ഒരു പൊങ്ങുതടി പോലെ ഒഴുകി പോയതാണ് കൂട്ടാർ സ്വദേശി റെജിമോന്‍റെ ” വിനായക ” ട്രാവലർ വാഹനവും സ്വപ്നങ്ങളും. ഈ ദൃശ്യം കണ്ട ഏവർക്കും അതൊരു നൊമ്പരക്കാഴ്ചയായിരുന്നു. എന്നാലിപ്പോൾ അതേ കൂട്ടാറിന്‍റെ തീരത്ത് മറ്റൊരു മനോഹര കാഴ്ചയ്ക്ക് കൂടി നാട്ടുകാർ സാക്ഷ്യം വഹിച്ചു. റെജിമോന്റെ ഉറ്റ സുഹൃത്തുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് തരിപ്പണമായ വിനായകന് പകരം മറ്റൊരു വിനായകനെ സമ്മാനിച്ചു. പ്രളയം വാഹനത്തെ കവര്‍ന്നെടുത്ത കൂട്ടാര്‍ പാലത്തിന് അരികെ വച്ചു തന്നെ വാഹനത്തിന്റെ താക്കോല്‍ കൈമാറി. 

റെജിമോന്റെ സുഹൃത്തുക്കളും ബെംഗളുരുവില്‍ ഐടി എഞ്ചിനീയര്‍മാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാൻ വാങ്ങി നല്‍കിയത്. അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങി നൽകിയത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്തത് മൂലം ഇവരുടെ സുഹൃത്ത് രഹന്‍ലാലിനെയും അശോകനെയും താക്കോല് കൈമാറാന്‍ ഏല്‍പിക്കുകയായിരുന്നു. ഇടുക്കി എട്ടാം മൈലില്‍ നിന്നും വാഹനം വാങ്ങിയത്. പഴയ ‘വിനായകന്’ 17 സീറ്റ് ആയിരുന്നെങ്കില്‍ ഈ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്. 

എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നു. അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു. ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരും വാഹനം നഷ്ടമായത് മുതൽ ഏറെ ദുഃഖത്തിലായിരുന്നു. ഒപ്പം റെജിമോന്‍റെ സുഹൃത്തുക്കളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. വിനായക ഒഴുക്കിൽപ്പെട്ടതു മുതൽ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുക്കുന്നത് വരെ കൂട്ടാറിലെ സുഹൃത്തുക്കൾ സജീവമായിരുന്നു. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles