കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്ന് നടൻ മമ്മൂട്ടി. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയിൽ എത്തിയത്. സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാൾ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.സാഹോദര്യവും സമർപ്പണവും ജനങ്ങളിൽ നിന്നും ഉണ്ടാകണം. 9 മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താൻ. എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് താൻ തിരുവനന്തപുരത്തേക്ക് വന്നത്. ഇപ്പോൾ വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതു കൊണ്ട് മാത്രം വികസനം കൈവരിക്കില്ല. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കപ്പെടണം.






