കോഴിക്കോട് :ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി അത്തോളി കൊളക്കാട് സ്വദേശി നുഫയിലിൻ്റെ (26) ബലെനോ കാർ ആണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (SAFEMA) യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 2025 ജൂലൈ മാസം കോഴിക്കോട് വെച്ച് സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് മയക്കുമരുന്ന് സഹിതം പ്രതിയെ പിടികൂടിയിരുന്നു. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എലത്തൂർ പോലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമമുണ്ട്.






