കോഴിക്കോട്: ഓട്ടോ തൊഴിലാളികളുടെ വേദനകൾ പങ്കുവച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തുമായി ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന നാസര്‍ പെരുമണ്ണയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച പങ്കുവച്ച പോസ്റ്റ് ഇതിനോടക 8000ത്തിലധികം പേരാണ് വായിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 900ത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.ദിവസം തോറും കോഴിക്കോട് സ്റ്റിയിൽ വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണെന്നും ഓണമാകുമ്പോൾ ഇതിന്‍റെ പത്ത് മടങ്ങാകുമെന്നും നാസര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലേക്ക് വരുന്ന 70 ശതമാനം പേരും കാറുമായി വരുന്നവരാണ്. ഓണം അടുക്കുമ്പോൾ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും നാസര്‍ ആവശ്യപ്പെടുന്നു.
നാസറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി സാർ..എന്‍റെ പേര് നാസർ. ഞാൻ കോഴിക്കോട് സിറ്റിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ് കഴിഞ്ഞ 30 വർഷമായി കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നു. ഞാൻ നിങ്ങളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം എന്‍റെയും എന്‍റെ സഹപ്രവർത്തകരുടെയും വേദനകൾ പറയാൻ വേണ്ടിയാണ് സാർ.കോഴിക്കോട് സിറ്റിയിൽ ഓരോ ദിവസം തോറും വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പല സ്ഥാപനങ്ങളും പല മാളുകളും സിറ്റിയിൽ വന്നതോടുകൂടി പല നാടുകളിൽ നിന്നും ആളുകൾ വരുന്നു. അവരിൽ നൂറിൽ 70% വും കാറുമായിട്ടാണ് വരുന്നത്. അവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ സിറ്റിയിൽ ഇല്ല. അതുകൂടാതെ 4337 സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ കോഴിക്കോട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് 7500 അടുത്തായി. അതുകൂടാതെ ഓൺലൈൻ ടാക്സികൾ കാറുകൾ ഇതെല്ലാം കൂടി കോഴിക്കോട് സിറ്റിയിൽ നിറഞ്ഞു. തുളുമ്പുകയാണ് ഈ ഗതാഗതക്കുരുക്ക് പൊലീസിന് നിയന്ത്രിക്കുന്നതിൽ ഒരു പരിധിയുണ്ട് .
സാർ ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം. ഓണം അടുത്തു വരുന്നു ഇപ്പോൾ ഉള്ളതിന്റെ പത്ത് മടങ്ങ് ബ്ലോക്ക് ഉണ്ടാകും. ഓണം കഴിയുന്നതുവരെ എങ്കിലും ഇതിൻറെ മുൻപ് ഉണ്ടായിരുന്ന കമ്മീഷണർ ചെയ്തത് പോലെ ബഹുമാനപ്പെട്ട ഷൗക്കത്തലി സാർ ചെയ്യണം. എങ്ങനെ എന്നല്ലേ ഓണം അടുക്കുമ്പോൾ കാറിൽ ഒരാൾ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ഒരു ഓർഡർ പോലും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല .ഇപ്പോൾ തന്നെ 30 രൂപയുടെ ഓട്ടം പോയാൽ 20 രൂപയുടെ ഇന്ധനം തീരുന്നു ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സാർ ഒരു കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരായ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കും സാർ.ഒരു ആഘോഷം വന്നാൽ സിറ്റിയിൽ ആളുകൾ വന്നു കൂടും നല്ല ഓട്ടം കിട്ടും. പക്ഷേ ഓടാൻ കഴിയില്ല. ഇത് കഴിഞ്ഞ വർഷങ്ങളോളമായി ഞങ്ങൾ അനുഭവിക്കുന്ന വേദനകളാണ് ഞങ്ങൾക്ക് ബോണസ് തരാൻ ആരുമില്ല. അഡ്വാൻസ് തരാൻ ആരുമില്ല. ഞങ്ങൾ ഓട്ടോ ഓടിച്ച് കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കൾക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങൾ എല്ലാം വാങ്ങാൻ ഇത്രയും താഴ്മയോടെ കൂടി നിങ്ങളോട് പറയുന്നത് വേദന കൊണ്ടാണ് അത് മനസ്സിലാക്കാനുള്ള മനസ്സ് സാർ കാണിക്കണം .പാവങ്ങളായ ഞങ്ങളെ കൈവിടരുത് പ്ലീസ്.






