spot_img
Tuesday, April 21, 2026

പൊന്നോമനകൾ ഇനിയില്ലെന്ന് അറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, നെഞ്ചുനീറി പ്രവാസ ലോകം,ഖബറടക്കം നാളെ ദുബൈയിൽ



അബുദാബി: ഒരു കുടുംബത്തിന്‍റെ മുഴുവൻ സന്തോഷങ്ങളും ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചതിന്‍റെ ഞെട്ടലിലാണ് പ്രവാസ ലോകം. ഒരുമിച്ച് കളിച്ചു വളർന്ന നാല് മലയാളി കുട്ടികളാണ് അപകടത്തിൽ മരണപ്പെട്ടത്. അബുദാബി – ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് നാല് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയും മരണപ്പെട്ടത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്.

അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരണപ്പെട്ടത്. പിന്നീട് ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയായ അസാം ബിൻ അബ്ദുല്ലത്തീഫ് (7) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്.

കളിച്ച് ചിരിച്ച് കൂടെയുണ്ടായിരുന്ന പൊന്നോമനകൾ ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ചകൾ കണ്ട് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നു. മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. പിന്നീട് ചികിത്സിയിലിരിക്കെ നാലാമത്തെ കുട്ടിയും മരണപ്പെടുകയായിരുന്നു. നാലു കുട്ടികളുടെയും ഖബറടക്കം നാളെ ദുബൈയിൽ നടക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles