ഒളിവിൽ കഴിഞ്ഞ 105 ശിക്ഷാപ്രതികൾ കുടുങ്ങി; തൃശ്ശൂർ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ വിജയംപിടിയിലായവരിൽ 2001 2007, 2009 വർഷങ്ങളിലെ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുംഇരിങ്ങാലക്കുട: കോടതി ശിക്ഷ വിധിച്ചിട്ടും നിയമത്തിന് പിടികൊടുക്കാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 105 പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നേതൃത്വം നൽകിയ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ എന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം പ്രതികൾ വലയിലായത്. പിടികൂടിയവരെയെല്ലാം വിവിധ കോടതികളിൽ ഹാജരാക്കി ശിക്ഷാ നടപടികൾക്കായി കൈമാറി. രണ്ട് പതിറ്റാണ്ടിലേറെയായി പോലീസിനെ വെട്ടിച്ച് നടന്നവർ വരെ പിടിയിലായവരിലുണ്ട്. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 2001, 2007, 2009, 2015 വർഷങ്ങളിലെ അടിപിടിക്കേസുകളിലും പണം വാങ്ങി ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട (138 NI Act) 2000 മുതൽ 2018 വരെയുള്ള കാലയളവിലെ നിരവധി കേസുകളിലും ശിക്ഷിക്കപ്പെട്ടവർ ഒളിവിൽ പോയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതികൾ ഇവരെ പിടികൂടുന്നതിനായി ജാമ്യമില്ലാ ശിക്ഷാവിധി വാറണ്ടുകൾ പുറപ്പെടുവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ പിടികൂടി വിവിധ കോടതിയിൽ ഹാജരാക്കിയത്.പിടിയിലായവരുടെ സ്റ്റേഷൻ തിരിച്ചുള്ള വിവരം; ഇരിങ്ങാലക്കുട 9, കാട്ടൂർ 1, ചേർപ്പ് 5, അന്തിക്കാട് 5, മാള 18, ആളൂർ 1, ചാലക്കുടി 19, അതിരപ്പിള്ളി 1, കൊരട്ടി 5, കൊടകര 1, പുതുക്കാട് 3, വരന്തരപ്പിള്ളി 3, കൊടുങ്ങല്ലൂർ 9, മതിലകം 11, കൈപ്പമംഗലം 8, വലപ്പാട് 3, വാടാനപ്പിള്ളി 3. “”സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്നവർക്കുമെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതിനും, വിവിധ കേസുകളിൽ കോടതികൾ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായുള്ള തൃശ്ശൂർ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ അയേൺ ഗ്രിപ്പ്’ പോലുള്ള പ്രത്യേക പരിശോധനകൾ തുടരും. കുറ്റവാളികളെ സഹായിക്കുന്നവർക്കെതിരെയും അവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും.”#thrissurruralpolice #operation #iron #grip #warrent






