ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐ.പി.എൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, “VIP ടിക്കറ്റ്”, “Limited seats” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.
ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ
. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്.
. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക.
. സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക.
. അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക.
ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്തു തട്ടിപ്പും
ഐ.പി.എൽ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാകാം. “XMTV Live” തുടങ്ങിയ വ്യാജ ആപ്പുകളെ തിരിച്ചറിയുക.
സൗജന്യമായി ഐ.പി.എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: “Free Streaming” എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഡൌൺലോഡ് ചെയ്ത അപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ SMS, ബാങ്കിംഗ് വിവരങ്ങൾ, സ്ക്രീൻ ഷെയറിംഗ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്.
ബാങ്ക് വിവരങ്ങൾ ഒ.ടി.പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും നിങ്ങളുടെ UPI പിൻ (PIN) വിവരങ്ങൾ നൽകരുത്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.






