കൊച്ചി: 11 വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവച്ച ചാലക്കുടി സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. 2015 ജൂലൈ 24-നായിരുന്നു മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയമാണ് മാത്യു അച്ചാടനിൽ വെച്ചുപിടിപ്പിച്ചത്. ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിച്ച് കേരളത്തിൽ ആദ്യമായി നടത്തിയ അവയവദാന ശസ്ത്രക്രിയയായിരുന്നു മാത്യു അച്ചാടന്റേത്.
കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യുവിനായി റോഡ് മാർഗ്ഗമുള്ള കാലതാമസം ഒഴിവാക്കാനാണ് അന്ന് ആദ്യമായി ഹെലികോപ്റ്റർ മാർഗ്ഗം അവയവം എത്തിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് അന്ന് ഉപയോഗിച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ജോസ് ചാക്കോയുടെ നിർദ്ദേശപ്രകാരം ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തുനിന്നും ഹൃദയം സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി മടങ്ങിയ അദ്ദേഹം കുടുംബം പുലർത്താനായി ഓട്ടോ ഡ്രൈവറായും എൽഇഡി ബൾബ് നിർമ്മാണത്തിലും സജീവമായി ഏർപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും തന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുമായി മാത്യു അടുത്ത ബന്ധം പുലർത്തിയിരുന്നു. ഹൃദയം മാറ്റിവച്ച് 11 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.






