തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജൻധൻ യോജന വഴി ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്.2014-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൻധൻ യോജന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ്. “ഓരോ പൗരനും 5000 രൂപ അക്കൗണ്ടിൽ ലഭിക്കും” എന്ന് അവകാശപ്പെട്ടാണ് വ്യാജ വീഡിയോയും ലിങ്കും പ്രചരിപ്പിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആദ്യം സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും പ്രത്യക്ഷപ്പെടും.
തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. വിവരങ്ങൾ നൽകിയാൽ “സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ” വരുമെന്നും അതിൽ പ്രസ് ചെയ്താൽ തുക അക്കൗണ്ടിലേക്ക് വരുമെന്നും കാണിക്കും. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനാണ് സാധ്യത.ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇത്തരത്തിൽ വാട്‌സ്ആപ്പ് ലിങ്ക് വഴി പണം നൽകുന്നില്ല.കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ചിത്രം ഉപയോഗിച്ചും സമാന തട്ടിപ്പ് നടന്നിരുന്നു.
അന്ന് പരാതി ഉയർന്നതോടെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേരിലും ചിത്രത്തിലും വ്യാജ പ്രചാരണം നടക്കുന്നതിനാൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.






