കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറാണ് പൊലീസിന്‍റെ പിടിയിലായത്. അതിജീവിത നൽകിയ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അറസ്റ്റ്. കേസിൽ കുറ്റക്കാരായ മൂന്ന് യുവതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളും ഗുണ്ടാബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്, കേസിൽ നേരത്തെ പിടിയിലായ മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം, ഗുരുവായൂർ സ്വദേശി ടോയ്സി സിന്ദു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യസൂത്രധാരി അലീന മോഡലുകളെ ദുബൈയിലെത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം ചെയ്യുകയും ചെയ്തു. സിന്ധുവാണ് യുവതികളെ ദുബൈയിലെത്തിച്ചത്. ദുബൈയിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ ലഹരി നൽകി മയക്കി, ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപിൽ കാഴ്ചവെച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി പറയുന്നു. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചതായാണ് വിവരം.






