കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലുണ്ടായ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മേയർ ഒ. സദാശിവം. ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്‌ത പിഡബ്ല്യൂഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നാല് കോടിയോളം രൂപ ചെലവഴിച്ച് സജ്ജീകരിച്ച ഫുഡ് സ്ട്രീനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ചെറിയൊരു മഴ പെയ്യുമ്പോഴേക്കും കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. നാല് കോടിയോളം രൂപ ചെലവഴിച്ച് പിഡബ്ല്യൂഡി സജ്ജീകരിച്ച ഫുഡ് സ്ട്രീറ്റ് മതിയായ ആസൂത്രണമോ ശാസ്ത്രീയ പഠനമോ നടത്താതെയാണ് നിർമിച്ചത് എന്നാണ് ആക്ഷേപം. മീഡിയവൺ വാർത്ത നൽകിയതോടെ വിഷയത്തിൽ ഇടപെട്ട് കോർപറേഷൻ, ഡ്രൈനേജ് നിർമിക്കാനും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും പിഡബ്ല്യൂഡിക്ക് നിർദേശം നൽകി.
വെള്ളക്കെട്ട് രൂക്ഷമായതോടെ ബീച്ച് കാണാൻ എത്തുന്ന സഞ്ചാരികളും ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാരും പ്രതിസന്ധിയിലായിരുന്നു. മേയർ ഇടപെട്ടതോടെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും അവരെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരും.






