മണ്ണഞ്ചേരി: പാഠ്യപദ്ധതികൾക്കപ്പുറത്തുനിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ വ്യത്യസ്ത റീലുകൾ നിർമിച്ച് കുട്ടികൾക്ക് വേറിട്ട പാഠങ്ങൾ പകർന്നുനൽകി അധ്യാപിക. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ ടി.എ. സജ്നമോളാണ് വേറിട്ട വഴിയിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരള സംഘടിപ്പിച്ച റീൽ നിർമാണ മത്സരത്തിൽ സ്കൂളിനെ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും സജ്‌നക്കായി. റീലിന്റെ കോഓഡിനേഷൻ, സെറ്റിങ്, സ്ക്രിപ്റ്റ്, വിഡിയോ എഡിറ്റിങ് എല്ലാം കൈകാര്യം ചെയ്‌തത് സജ്‌ന തന്നെയായിരുന്നു.
പൊതുവിദ്യാലയങ്ങൾ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷിതമായ പഠനാന്തരീക്ഷവും ഒരുക്കി നല്ല പൗരന്മാരായി വളർത്തുന്നു എന്ന സന്ദേശം ഉൾക്കൊള്ളിച്ചാണ് റീലുകൾ ഒരുക്കിയത്. സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ അവധിക്കാലത്ത് റീലുകളാക്കിയും ടീച്ചർ ശ്രദ്ധനേടിയിരുന്നു.
വിഡിയോ എഡിറ്റിങ്ങും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് സജ്ന തയാറാക്കുന്ന ഇത്തരം ചെറു വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക സമ്മർദവും ഒറ്റപ്പെടലും കൂടുമ്പോൾ, അവർക്ക് ആശ്വാസവും സുരക്ഷയും നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ടീച്ചർ കരുതുന്നു.സൈബർ ബുള്ളിയിങ് എന്ന അദൃശ്യ ഭീഷണിയെക്കുറിച്ചും ജാഗ്രത സൃഷ്ടിക്കുന്നു. പൊതു വിദ്യാലയങ്ങൾ നില നിൽക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താനും വിഡിയോകൾ ‘അധ്യാപകക്കൂട്ടം’ സമൂഹമാധ്യമത്തിലൂടെ നിരവധി പേർ കണ്ടുകഴിഞ്ഞു. സഹപ്രവർത്തകരുടെയും പി.ടി.എയുടെയും പിന്തുണ ഈ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നുണ്ട്.
വേറിട്ട പഠനതന്ത്രങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം നേടിയ ഈ അധ്യാപിക വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു തയ്‌ക്കുകയും ചെയ്യുന്നു. ഉമ്മ നസീമയിൽനിന്നാണ് തുന്നൽ കല പഠിച്ചെടുത്തത്.നാടക രചയിതാവും അഭിനേതാവുമായിരുന്ന പിതാവ് അബ്ദുൽ സത്താറിൽനിന്ന് പകർന്നുകിട്ടിയ അറിവുകൾ സാഹിത്യരചനകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനും പ്രചോദനമായി. തുറമുഖവകുപ്പിൽ ആലപ്പുഴ ഓഫിസിലെ ജീവനക്കാരനായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പറവേലിവെളി എ. ഹാരിസാണ് ഭർത്താവ്. മക്കൾ: മുഹമ്മദ് യാസീൻ, ഹാദിയ ഫാത്തിമ.






