spot_img
Wednesday, June 10, 2026

കാത്തുനിൽക്കാതെ പാഞ്ഞ കെഎസ്ആർടിസിക്ക് ‘പണി കിട്ടി’; യാത്രക്കാരിയുടെ ആശുപത്രി സന്ദർശനം മുടങ്ങിയതിന് 35,000 രൂപ പിഴ!.



പത്തനംതിട്ട: നിശ്ചിത സമയത്തിന് മുമ്പ് സ്റ്റോപ്പ് വിട്ടുപോയതിനെ തുടർന്ന് ബസ് ലഭിക്കാതെപോയ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബസ് നഷ്ടപ്പെടുകയും ആശുപത്രി സന്ദർശനം മുടങ്ങുകയും ചെയ്ത സംഭവത്തിലാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (KSRTC) 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പരാതി ഫയൽ ചെയ്ത തീയതി മുതൽ 9 ശതമാനം വാർഷിക പലിശയോടെ ബസ് ചാർജ്ജായ 146 രൂപ തിരികെ നൽകാനും കമ്മീഷൻ കെഎസ്ആർടിസിയോട് നിർദ്ദേശിച്ചു.

സീറ്റ് റിസർവ് ചെയ്ത ഒരു യാത്രക്കാരനെ കയറ്റാതെ നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോയത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കാമെന്നും പ്രസിഡന്റ് ജോർജ്ജ് ബേബി, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. “ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോകുന്നതും അതുമൂലം റിസർവ് ചെയ്ത യാത്രക്കാരന് ബസ് നഷ്ടമാകുന്നതും സേവനത്തിലെ വ്യക്തമായ വീഴ്ചയാണ്” മെയ് 29-ലെ ഉത്തരവിൽ ബെഞ്ച് വ്യക്തമാക്കി.2024 ആഗസ്റ്റ് 24നാണ് കാട്ടാക്കടയിൽ നിന്ന് എറണാകുളത്തെ ഒരു ആശുപത്രിയിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പരാതിക്കാരി സീറ്റ് റിസർവ് ചെയ്തിരുന്നത്. തിരുവല്ലയിൽ നിന്ന് രാവിലെ 8 മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്.

ഉച്ചയ്ക്ക് 12.30-ന് ആശുപത്രിയിലെ ഡോക്ടറെ കാണുന്നതിനായി 500 രൂപ കൺസൾട്ടേഷൻ ഫീസ് മുൻകൂട്ടി അടച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.രാവിലെ 7.30ന് തന്നെ താൻ നിശ്ചിത ബസ് സ്റ്റോപ്പിൽ എത്തുകയും 8.10 വരെ കാത്തുനിൽക്കുകയും ചെയ്തതായി പരാതിക്കാരി ബോധിപ്പിച്ചു. ബസ് വരാത്തതിനെ തുടർന്ന്ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ, ബസ് ഇതിനകം തിരുവല്ല പിന്നിട്ട് കോട്ടയത്ത് എത്തിയതായി അവർ അറിയിക്കുകയായിരുന്നു. കൂടാതെ മറ്റ് ഏതെങ്കിലും ബസിൽ കയറി വരാൻ ജീവനക്കാർ അവരോട് ആവശ്യപ്പെടുകയും ചെയ്തു.ഇത് കാരണം തനിക്ക് ആശുപത്രി സന്ദർശനം മാറ്റേണ്ട് വന്നുവെന്നും, കൺസൾട്ടേഷൻ ഫീസ് നഷ്ടപ്പെട്ടതായും പരാതിക്കാരി കൂട്ടിച്ചേർത്തു.

ഡോക്ടറെ കാണാൻ മറ്റൊരു ദിവസം കൂടി ലീവ് എടുക്കേണ്ടി വന്നത് സാമ്പത്തിക നഷ്ടത്തിനും കടുത്ത മാനസിക വിഷമത്തിനും കാരണമായതായും അവർ കോടതിയെ അറിയിച്ചു.എന്നാൽ പരാതിക്കാരിയുടെ വാദത്തെ പൂർണമായി തള്ളുന്നതായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. അന്നേ ദിവസം സർവീസ് നടത്തിയ കണ്ടക്ടർ ഈ നിയമനടപടികളിൽ ഒരു പ്രധാന കക്ഷിയാണെന്നും എന്നാൽ അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. കോർപ്പറേഷൻ കൃത്യമായി സർവീസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ വിവരങ്ങൾ അടങ്ങിയ റിസർവേഷൻ ചാർട്ട് കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്നും അവർ വാദിച്ചു.നിശ്ചിത സമയത്ത് താൻ തിരുവല്ല ബസ് സ്റ്റേഷനിൽ കാത്തുനിന്നിരുന്നുവെന്നും, തന്നിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബസ് സ്റ്റേഷൻ കടന്നുപോയതായി ജീവനക്കാർ അറിയിച്ചു എന്നുമുള്ള പരാതിക്കാരിയുടെ ആരോപണങ്ങൾ കെഎസ്ആർടിസി നിഷേധിച്ചു.

കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടാകാം എന്ന് അവർ സമ്മതിച്ചു.ഒരു ഉപഭോക്താവ് എന്ന നിലയിൽ കോർപ്പറേഷൻ നൽകിയ സേവനത്തിന്റെ ഗുണനിലവാരത്തിലോ സ്വഭാവത്തിലോ എന്തെങ്കിലും തരത്തിലുള്ള കുറവോ പോരായ്മയോ വീഴ്ചയോ ഉണ്ടായതായി പരാതിക്കാരി ആരോപിച്ചിട്ടില്ലെന്നും കെഎസ്ആർടിസി ബോധിപ്പിച്ചു. അതിനാൽ പരാതിക്കാരിക്ക് യാതൊരുവിധ നഷ്ടപരിഹാരവും നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും കോർപ്പറേഷൻ വാദിച്ചു.തിരുവല്ല ഡിപ്പോയിൽ ബസ് റിപ്പോർട്ട് ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും, ഇത് സേവനത്തിലെ പോരായ്മ ആണെന്നും കെഎസ്ആർടിസി വാദത്തെ എതിർത്ത് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു.”

കെഎസ്ആർടിസി സമയവിവരം പ്രസിദ്ധീകരിക്കുകയും പരാതിക്കാരിക്ക് രാവിലെ 8:00 മണിക്ക് പുറപ്പെടുന്ന തരത്തിൽ ടിക്കറ്റ് വിൽക്കുകയും ചെയ്‌തെങ്കിലും, ആ സമയത്ത് സേവനം നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് തെറ്റായ വാഗ്ദാനമാണ്. ബസുകൾ ഒരിക്കലും നിശ്ചിത സമയത്തിന് മുൻപായി പുറപ്പെടാൻ പാടുള്ളതല്ല,” കമ്മീഷൻ നിരീക്ഷിച്ചു.അസുഖബാധിതയായിരുന്ന പരാതിക്കാരിക്ക്, നിശ്ചിത ബസ് നഷ്ടമായതിനെ തുടർന്ന് ആശുപത്രി സന്ദർശനത്തിനായി മറ്റൊരു ദിവസം ലീവ് എടുക്കേണ്ടി വന്നുവെന്നും, ഇത് അവരുടെ അന്നത്തെ വേതനം നഷ്ടപ്പെടുന്നതിന് കാരണമായെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.നിയമപ്രകാരം നിലനിർത്തേണ്ട ഒരു സേവനത്തിന്റെ ഗുണനിലവാരം, സ്വഭാവം അല്ലെങ്കിൽ അത് നിർവ്വഹിക്കുന്ന രീതി എന്നിവയിലുണ്ടാകുന്ന ഏതൊരു പിഴവും, പോരായ്മയും, കുറവും അല്ലെങ്കിൽ അപൂർണതയും ‘സേവനത്തിലെ വീഴ്ച’യുടെ പരിധിയിൽ വരുമെന്നും കമ്മീഷൻ വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles