കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്. കോഴിക്കോട് രോഗം ബാധിച്ച ആളുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ഇവർ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. നാളെ ആരോഗ്യമന്ത്രി കെ. മുരളീധരൻ കോഴിക്കോട് എത്തുകയും ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും ചെയ്യുമെന്നാണ് വിവരം.
ഇന്നലെയാണ് നിപ ബാധിച്ച രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാട്ടുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിയിൽ മൂന്നു പേരുടെയും സ്രവ പരിശോധനാഫലം നെഗറ്റീവായി.അതേസമയം, നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി ആരോഗ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുരളിധരന്റെ പ്രതികരണം.
പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും, അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വീണ് കിട്ടിയത് പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ വിമർശിച്ചു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും പറഞ്ഞു.
റവന്യൂ മന്ത്രി ഇന്ന് കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഇന്ന് വൈകുന്നേരത്തിന് മുൻപ് ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുവരെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.






