തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്.മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക.14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിടി വീഴില്ലെന്ന് കരുതി രൂപമാറ്റം വരുത്തുന്നത് കൂടിയിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നല്‍കിയ വാഗ്ദാനത്തില്‍ വെള്ളം ചേർത്തു എന്ന രീതിയില്‍ ട്രോള്‍ മഴകള്‍ പെയ്യുന്നുണ്ടെങ്കിലും സങ്കീർണമായ ഈ വിഷയത്തില്‍ അദ്ദേഹം സുരക്ഷയെ മുൻനിർത്തിയുള്ള മോഡിഫിക്കേഷനെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ”അപകടകരമായ രീതിയില്‍ വയ്ക്കാൻ സമ്മതിക്കില്ല. അല്ലാതെ നടത്തുന്ന മോഡിഫിക്കേഷൻ നടത്തട്ടെ, ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹങ്ങളല്ലേ” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വാക്കുകള്‍ .
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ (CMVRലെ റൂള്‍ 112 പ്രകാരം RCയില്‍ രേഖപ്പെടുത്തേണ്ടവ) ഇങ്ങനെ*
നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
പുതിയ എഞ്ചിന്‍ മാറ്റിവെക്കുന്നതിന് അനുമതി ആവശ്യമാണ്.
എല്‍പിജി/സിഎന്‍ജി (LPG/CNG) തുടങ്ങിയ റെട്രോഫിറ്റ്‌മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന് അനുമതി വേണം.
സാധാരണ വാഹനത്തെ EV ആയി മാറ്റുന്നതിനും അനുമതി വേണം.
വാഹനത്തിന്റെ ചേസിസ് ഫ്രെയിം (Chassis frame) മാറ്റുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.






