ട്രാക്ക് തെറ്റിപ്പോകുന്ന പോഷൺട്രാക്കർ നേരേയാക്കാൻ അങ്കണവാടികളിൽ ടാബ് നൽകിയേക്കും. അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്‌സ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന പോഷൺ ട്രാക്കർ ആപ്പിന്റെ പ്രവർത്തനം മുടങ്ങുന്ന സാഹചര്യത്തിലാണിത്.ടാബിന് പണംതേടി മന്ത്രി ബിന്ദുകൃഷ്ണ കേന്ദ്രസർക്കാരിനെ സമീപിച്ചു. സംസ്ഥാനത്ത് 33,120 അങ്കണവാടികളാണുള്ളത്.പലയിടത്തും അങ്കണവാടി വർക്കർമാരുടെ ട്രാക്കറുള്ള ഫോണുകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. അതിനാൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാവുന്നില്ല. ബി.എസ്.എൻ.എലിന്റെ സിമ്മാണ് ട്രാക്കർഫോണിലുള്ളത്.
അതും കൂടെക്കൂടെ പണിമുടക്കും.ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അങ്കണവാടി കുട്ടികളുടെ ഹാജർ, കുട്ടികളുടെ വളർച്ചാനിരീക്ഷണ വിവരങ്ങൾ, ഭവനസന്ദർശനം തുടങ്ങിയ വിവരങ്ങൾ ആപ്പിലാണ് ചേർക്കേണ്ടത്.”ഇതിന് സർക്കാർ നൽകുന്ന സ്മാർട്ട് ഫോണാണ് ഉപയോഗിക്കുന്നത്.
ഇവ കേടായതോടെ ജീവനക്കാർ സ്വന്തം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രാക്കർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവരം നൽകൽ അപൂർണമാണെന്ന് മന്ത്രി പറഞ്ഞു. വിവരങ്ങൾ ചേർക്കാൻ കഴിയാത്തതിനാൽ കേന്ദ്രവിഹിതവും കുറയുന്നു.പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാരപദ്ധതിക്കുകീഴിൽ സംസ്ഥാന വനിതാ ശിശുവകുപ്പുമുഖേനയാണ് വിവരശേഖരണത്തിന് ആറുവർഷംമുൻപ് സ്മാർട്ട് ഫോണുകൾ നൽകിയത്.






