കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂർ വഴി ഹജ്ജ് കർമത്തിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി. ഇന്നലെ രാവിലെ 11.30ന് അവസാന വിമാനത്തിൽ 140 ഹാജിമാർ തിരിച്ചെത്തിയതോടെ ഈ വർഷത്തെ ഹാജിമാരുടെ മടക്കയാത്രക്ക് കരിപ്പൂരിൽ സമാപനമായി.അവസാന സംഘത്തെ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി എൻ ഷംസുദ്ദീൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗങ്ങളായ അഡ്വ മൊയ്തീൻകുട്ടി, അസ്‌കർ കോറാട്, അസ്സിസ്റ്റന്റ് സെക്രട്ടറി മുജീബുർറഹ്‌മാൻ പുത്തലത്ത്, നോഡൽ ഓഫീസർ മുഹമ്മദലി കണ്ണിയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഈ വർഷം 969 ഹാജിമാരാണ് കരിപ്പൂർ വഴി ഹജ്ജ് കർമത്തിന് പുറപ്പെട്ടത്. നാല് ദിവസം മാത്രമാണ് കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തിച്ചത്. കണ്ണൂർ പുറപ്പെടൽ കേന്ദ്രം വഴി ഹാജിമാരുടെ മടക്കം ഈ മാസം 21 മുതലാണ് ആരംഭിച്ചത്. അവസാന സംഘം ജൂലൈ ഒന്നിന് തിരിച്ചെത്തും.






