കോഴിക്കോട് : ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാത നിർമാണം അതിവേഗം പുരോഗമിക്കുന്നു. ആദ്യം നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കം 75 മീറ്ററോളം തുരന്നു കഴിഞ്ഞു. രണ്ടാമത് തുരങ്കനിർമാണം ആരംഭിച്ച ഇടതുവശത്തെ തുരങ്ക നിർമാണം കാര്യമായി മുന്നോട്ടു പോയിട്ടില്ല. തുരങ്കദൂരം 100 മീറ്റർ ആയി കഴിയുമ്പോൾ നിർമാണ രീതി മാറ്റുകയും വേഗം കൂടുകയും ചെയ്യുമെന്ന് കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു.
തുരങ്കത്തിന്റെ ആരംഭഭാഗത്ത് കോൺക്രീറ്റ് ചെയ്ത് തുരങ്ക മുഖം രൂപപ്പെടുത്തിയ ശേഷമാണ് പാറ തുരന്ന് തുരങ്കം ഉള്ളിലേക്ക് എത്തിയത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 31ന് ആണ് തുരങ്കപ്പാത നിർമാണോദ്ഘാടനം നടത്തിയത്. മാർച്ച് 6ന് ആണ് തുരങ്കനിർമാണത്തിന്റെ ആദ്യ സ്ഫോടനം നടത്തിയത്. ഇപ്പോൾ 3 ഷിഫ്റ്റുകളായി നിർമാണം നടക്കുകയാണ്.
വലതുവശത്തെ തുരങ്കം ഏറെദൂരം മുന്നോട്ടുപോയി കഴിഞ്ഞായിരിക്കും രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കാര്യമായി നടത്തുക. തുരങ്കത്തിൽ നിന്ന് എടുക്കുന്ന കല്ലുകൾ അവിടെ തന്നെയുള്ള ക്രഷർ യൂണിറ്റ് ഉപയോഗിച്ച് പൊടിച്ചും ചെറുകഷണങ്ങളാക്കിയും നിർമാണത്തിനു തന്നെ ഉപയോഗിക്കുകയാണ്. തുരങ്കനിർമാണത്തിനു സാധനങ്ങൾ എത്തിക്കാൻ കരാർ കമ്പനി 7 മാസം കൊണ്ട് ഇരുവഞ്ഞിപ്പുഴയ്ക്ക് മുകളിൽ കോൺക്രീറ്റ് പാലം നിർമിച്ചിരുന്നു. അതിനാൽ കാലവർഷം എത്ര ശക്തിപ്പെട്ടാലും തടസ്സങ്ങളില്ലാതെ തുരങ്കനിർമാണം നടക്കും.






