കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിലിനായി ഇന്ന് കെടാവർ നായ്ക്കളെ പ്രദേശത്ത് എത്തിക്കും.നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ദുരന്തത്തിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ എയർലിഫ്റ്റ് വഴി ജന്മനാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നുച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപമാണ് വൻ മണ്ണിടിച്ചിലുണ്ടായത്. പദ്ധതി പ്രദേശത്തെ സുരക്ഷാ ജീവനക്കാരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക റോഡ് പൂർണ്ണമായി തടസ്സപ്പെട്ടു. പ്രദേശവാസികളെ സുരക്ഷിതമായി ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.






