spot_img
Wednesday, July 8, 2026

കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍; എതിരാളികള്‍ അര്‍ജന്റീന.



ഫുട്‌ബോള്‍ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. കാനഡയിലെ വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3 നാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്. ഇതോടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ അവസാന എട്ടിലെത്താനാകാതെ മടങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

ആദ്യ പകുതി മുതല്‍ ഇരുടീമുകളും കടുത്ത പ്രതിരോധം തീര്‍ത്തതോടെ മത്സരത്തില്‍ ഗോള്‍ അവസരങ്ങള്‍ കുറവായിരുന്നു. പന്തടക്കത്തില്‍ കൊളംബിയ മുന്നിട്ടുനിന്നെങ്കിലും സ്വിസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ലൂയിസ് ഡയസ് നയിച്ച കൊളംബിയന്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ കൊളംബിയയുടെ ജോണ്‍ ലൂക്കുമിയുടെ ഒരു മികച്ച ഹെഡ്ഡര്‍ സ്വിസ് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് അവര്‍ക്ക് വലിയ തിരിച്ചടിയായി. സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബലിന്റെ മിന്നും പ്രകടനവും സ്വിറ്റ്സര്‍ലന്‍ഡിന് തുണയായി. ഒടുവില്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ കൊളംബിയന്‍ താരങ്ങളായ ഡാവിന്‍സണ്‍ സാഞ്ചസ്, കുച്ചോ ഹെര്‍ണാണ്ടസ് എന്നിവരുടെ ഷോട്ടുകള്‍ പിഴച്ചപ്പോള്‍, യുവാന്‍ ക്വിന്റേറോ, ജാമിന്റണ്‍ കാമ്പാസ്, ലൂയിസ് ഡയസ് എന്നിവര്‍ ലക്ഷ്യം കണ്ടു.

സ്വിറ്റ്സര്‍ലന്‍ഡിന്റെ മാനുവല്‍ അകാഞ്ചിയുടെ ഷോട്ട് കൊളംബിയന്‍ കീപ്പര്‍ തടുത്തുവെങ്കിലും ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്ക, സെക്കി അംദൗനി, സെഡ്രിക് ഇറ്റന്‍, റൂബന്‍ വര്‍ഗാസ് എന്നിവര്‍ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് സ്വിസ് പടയ്ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. ജൂലൈ 11 ശനിയാഴ്ച കാന്‍സാസ് സിറ്റിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡ് അര്‍ജന്റീനയെ നേരിടും. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles